Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ് ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
International
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.